പൂണെ : പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ 4.01 ലക്ഷം ഡോളർ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്തിയ 3 വിദ്യാർത്ഥികൾ പൂണെ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്നെത്തിയവരാണ് വിദ്യാർത്ഥികൾ. രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എയർ ഇന്റലിജൻസ് യൂണിറ്റാണു (എഐയു) ഇവരുടെ ബാഗുകൾ പരിശോധിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടത് ഇപ്പോഴാണ്.
പണം കൊണ്ടുവന്ന ട്രോളി ബാഗുകൾ പൂണെ ആസ്ഥാനമായുള്ള ട്രാവൽ ഏജന്റ് ഖുഷ്ബു അഗർവാളിന്റേതാണെന്നു ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ മൊഴി നൽകി. ‘‘പുണെയിൽനിന്നു പുറപ്പെടുന്നതിനു തൊട്ടുമുൻപ്, ദുബായിലെ തന്റെ ഓഫിസിൽ അടിയന്തരമായി ആവശ്യമുള്ള ഓഫിസ് രേഖകൾ ഉണ്ടെന്നു പറഞ്ഞ് ഖുഷ്ബു 2 ബാഗുകൾ വിദ്യാർത്ഥികളെ എൽപ്പിച്ചു. വിദ്യാർത്ഥികൾ ഈ ബാഗുകളുമായാണു പോയതും തിരിച്ചുവന്നതും. വിദേശ കറൻസി ഈ ബാഗുകളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് വിദ്യാർത്ഥികളുടെ മൊഴി.’’– എഐയു ഉദ്യോഗസ്ഥർ പറഞ്ഞു.
3 യാത്രക്കാരെ ഉപയോഗിച്ച് ഒരാൾ ഇന്ത്യയിൽനിന്നു വിദേശത്തേക്കു 2 ട്രോളി ബാഗുകളിൽ വൻതോതിൽ വിദേശ കറൻസി ഒളിപ്പിച്ച് കടത്തിയെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ട്രോളി ബാഗിൽ പുസ്തങ്ങൾക്കിടയിലായിരുന്നു പണം. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതിനു പിന്നാലെ ഖുഷ്ബു അഗർവാളിനെയും കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ വിദേശ പണമിടപാടു സ്ഥാപനത്തിലും പരിശോധന നടന്നു. ഇവിടെനിന്നു 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തതായാണ് വിവരം: യുഎസ് കറൻസി വിതരണം ചെയ്ത മുഹമ്മദ് ആമിർ എന്നയാളെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.