കേരളത്തിലെ 46 റോഡുകൾ നവീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 156 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപ, പാലക്കാട് ജില്ലയിൽ മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും അനുമതിയായി.
മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകൾക്കായി 22.5 കോടി രൂപ. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂർ, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കുന്നതിന് 38.75 കോടി രൂപയും അനുവദിച്ചു. വയനാട് മാനന്തവാടിയിലെ റോഡിന് അഞ്ചു കോടി രൂപ.
കണ്ണൂരിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകൾക്കുവേണ്ടി 27.8 കോടി രൂപ. കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നാലു റോഡുകൾക്കായി 14.1 കോടി രൂപയും അനുവദിച്ചു.
കഴിഞ്ഞ മാസം 383 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി നൽകിയിരുന്നു. ഇതിനു പുറമേയാണ് കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതിയായത്.