(Photo Courtesy : New York Post /X )
ഒർലാൻഡോ: വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ലെന്ന കാരണത്താൻ വളർത്തുനായയെ വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്ന 57കാരി അറസ്റ്റിൽ. അമേരിക്കൻ പൗരയായ അലിസൺ ലോറൻസ് ആണ് ട്വീവിൻ എന്ന വളർത്തുനായയെ കൊന്നതിന് അറസ്റ്റിലായത്. നായയെ കൊലപ്പെടുത്തിയ ശേഷം സാധാരണ രീതിയിൽ വിമാനത്തിൽ കയറിപ്പോയ അലിസൺ ലോറൻസ് ലേക്ക് കൌണ്ടിയിൽ നിന്ന് ബുധനാഴ്ചയാണ് അറസ്റ്റിലായത്. മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക്കുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
കൊളംബിയയിലേക്കുള്ള വിമാനത്തിൽ കയറാനായാണ് അലിസൺ ലോറൻസ് വളർത്തുനായ ട്വീവിനുമായി ഒർലാൻഡോ വിമാനത്താവളത്തിൽ എത്തിയത്. വളർത്തുനായയെ യാത്രയിൽ ഒപ്പം കൂട്ടാനാകാതെ വന്നതോടെ കൊന്നുകളയുകയായിരുന്നു. നായയെ ഒപ്പം കൂട്ടാൻ രേഖകളില്ലെന്നായിരുന്നു വിമാനത്താവള അധികൃതർ അലിസനോട് വിശദമാക്കിയത്. റാബീസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് ട്വീവിന്റെ യാത്രയ്ക്ക് തടസമായതെന്ന് പറയുന്നു.
നായയുടെ ശരീരത്തിൽ വച്ചിരുന്ന മൈക്രോ ചിപ്പിലൂടെയാണ് നായ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചത്. നെക്രോസ്പിയിൽ നായ മുങ്ങി മരിച്ചതാണെന്ന് വ്യക്തമായിരുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളാണ് നായയുടെ ഉടമയെ കണ്ടെത്താൻ സഹായിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. നായയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ അനിമൽ സർവ്വീസ് എത്തിയാണ് ട്വീവിന്റെ മരണകാരണം കണ്ടെത്തിയത്. നായയെ ചത്ത നിലയിൽ ചവറ്റുകൂനയിൽ ശുചീകരണ തൊഴിലാളിയാണ് കണ്ടെത്തിയത്.