ന്യൂഡൽഹി : എയർ ഇന്ത്യ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ വീണു പരുക്കേറ്റ് 82–കാരി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പസ്രിച രാജ് എന്ന വയോധികക്കാണ് അധികൃതരുടെ അനാസ്ഥയിൽ ഇത്തരമൊരു ദുരനുഭവമുണ്ടായത്.
മാർച്ച് 4–നാണു സംഭവം. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ടെർമിനൽ 3–ലേക്ക് നടക്കുന്നതിനിടെയാണ് വയോധിക മുഖമിടിച്ച് വീണത്. തലച്ചോറിൽ രക്തസ്രാവമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തീവ്രപരിചരണവിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പസ്രിച.
വീൽചെയറിനായി ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും, കിട്ടാതെ വന്നതോടെയാണു മുത്തശ്ശി നടന്നതെന്നു ചെറുമകൾ പരുള്‍ കന്‍വാര്‍ പറഞ്ഞു. അൽപസമയം നടന്നതിനുശേഷം എയർ ഇന്ത്യയുടെ പ്രീമിയം കൗണ്ടറിന് സമീപം പസ്രിച വീഴുകയായിരുന്നു.
വീണു പരുക്കേറ്റിട്ടും മുത്തശ്ശിക്ക് മതിയായ ചികിത്സ നൽകാൻ വിമാനത്താവള അധികൃതർ തയ്യാറായില്ലെന്നും പരുൾ കൻവാർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘‘മനുഷ്യ ജീവനു യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഇത്തരത്തിലൊരു കുറിപ്പ് പങ്കുവയ്ക്കുന്നത്. മനുഷ്യനാണെന്നു പോലും പരിഗണിക്കാതെയാണ് എയർ ഇന്ത്യ എൻ്റെ മുത്തശ്ശിയോട് പെരുമാറിയത്. ലജ്ജ തോന്നുന്നു. വീണതിനു ശേഷം വീൽചെയർ കിട്ടി. മൂക്കിനും ചുണ്ടിനും പരുക്കേറ്റിട്ടും യാതൊരുവിധ വൈദ്യസഹായവും നൽകാതെയാണു വിമാനത്തിലേക്ക് കയറ്റിയത്. മുറിവിൽ വയ്ക്കാനും വേദന ശമിപ്പിക്കാനുമായി വിമാനത്തിലെ ജീവനക്കാരാണ് ഐസ് ക്യൂബ് തന്നത്. അവർ ബെംഗളൂരു വിമാനത്താവളത്തിൽ വിവരം അറിയിക്കുകയും ചെയ്തു. ലാൻഡിങ്ങിനു ശേഷം പ്രാഥമിക ശുശ്രൂഷ നൽകി മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’’– പരുൾ കർവാറിൻ്റെ എക്സിലെ കുറിപ്പ്
രണ്ടു ദിവസമായി മുത്തശ്ശി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശത്തെ ബലം കുറഞ്ഞുവരികയാണെന്നും പരുൾ അറിയിച്ചു. എയർ ഇന്ത്യക്കും വ്യോമയാന മന്ത്രാലയ ഡയറക്ടർക്കും കുടുംബം പരാതി നൽകി. അന്വേഷണം നടത്തുമെന്നും കുടുംബവുമായി സംസാരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.