ഹത്രാസ് : ഉത്തർപ്രദേശ് ഹാത്രാസിലെ കോളേജ് ചീഫ് പ്രോക്ടറിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതി. ഹാത്രാസിലെ പിസി ബാഗ്ല കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവിയായ രജനീഷ് കുമാർ എന്ന പ്രോക്ടർക്കെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. ആരോപണങ്ങളെ തുടർന്ന് രജനീഷ് കുമാറിനെ അധികൃതർ സസ്‌പെൻഡ് ചെയ്തു.
സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം കോളേജിന്റെ പ്രിൻസിപ്പൽ ഡോ. മഹാവീർ സിംഗ് സസ്‌പെൻഷൻ സ്ഥിരീകരിച്ചു. ജില്ലാ ഉദ്യോഗസ്ഥരേയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം യുപി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിരവധി വിദ്യാർത്ഥിനികൾ ലോക്കൽ പോലീസിനും ദേശീയ വനിതാ കമ്മീഷനും (എൻസിഡബ്ല്യു) അജ്ഞാത പരാതികൾ നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
അന്വേഷണ റിപ്പോർട്ടിനെ തുടർന്ന്, പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും രജനീഷിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, തഹസിൽദാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരടങ്ങുന്ന നാലംഗ സമിതി അന്വേഷണത്തിനായി ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കമ്മിറ്റിക്ക് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
കോളേജ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ 20 വർഷമായി ഇയാൾ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെയും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ, അന്ന് ഇയാൾ നിരപരാധിയാണെന്ന് ശരിവെയ്ക്കുകയായിരുന്നു. പ്രൊഫസർ പെൺകുട്ടികളെ തന്റെ ഓഫീസിലേക്കോ ബംഗ്ലാവിലേക്കോ വിളിച്ചുവരുത്തി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിത്തരാമെന്നോ ജോലി നൽകാമെന്നോ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചിരുന്നു. വീഡിയോകൾ പകർത്തുകയും വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.