ബംഗളൂരു : ബംഗളൂരുവിൽ ഐപിഎൽ ജേതാക്കളായ ആർസിബിയുടെ വിജയാഘോഷങ്ങൾക്കിടെയുണ്ടായ ദാരുണ സംഭവത്തിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ദേവജിത് സൈകിയ. എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിന് (ബിസിസിഐ) പരിപാടി സംഘടിപ്പിക്കുന്നതിൽ പങ്കില്ലെന്ന് ദേവജിത് സൈകിയ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ ഇത്തരം ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ബോർഡ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ബിസിസിഐക്ക് അതിൽ പങ്കില്ല. പക്ഷേ ഇത് പഠിക്കേണ്ട ഒരു പാഠമാണ്. ഭാവിയിൽ ഇത്തരം വിജയാഘോഷങ്ങൾക്കായി പുതിയ നിയമങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ പരിശോധിക്കും.” സൈകിയ പറഞ്ഞു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിപാടി സംഘടിപ്പിച്ചത്. വേദിയിലേക്ക് പ്രവേശിക്കാൻ പാസ് വേണമായിരുന്നു, പക്ഷേ ഐപിഎൽ ട്രോഫിയും ആർസിബി ടീമിന്റെ കന്നി കിരീട വിജയാഘോഷം കാണാൻ ആയിരക്കണക്കിന് ആരാധകരാണ് പുറത്ത് തടിച്ചുകൂടിയത്.