പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഗളി ചിറ്റൂര്‍ ഉന്നതിയിലെ 19 കാരനായ ഷിജവിനാണ് മര്‍ദ്ദനമേറ്റത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്. ഷിജുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവര്‍ തന്നെ ചിത്രം പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്‌ചെയുകയായിരുന്നു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
പ്രദേശവാസികളായ ചിലർ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തിൽ കണ്ണിലും ശരീരത്തിലും മുറിവേറ്റിട്ടുണ്ട്. കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.
അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്ന് ശനിയാഴ്ചതന്നെ അഗളി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ. ഇ.പി. ഷെരീഫ പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചയും പോലീസ് കേസെടുത്തില്ല. മര്‍ദനവിവരം പുറത്തുവന്നതിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് അഗളി പോലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം, ഷിജു അഞ്ചുവാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്‌ഐ ആര്‍. രാജേഷ് പറഞ്ഞു. വാഹനയുടമ ജോയിയുടെ മകന്‍ ജീന്‍സണ്‍ നല്‍കിയ പരാതിയില്‍ രണ്ടുദിവസം മുന്‍പ് ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഷിജു ആശുപത്രിയില്‍ ചികിത്സതേടിയതെന്നുമാണ് പോലീസ് ഭാഷ്യം.