കോട്ടയം : ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തതിനെതിരെ ശനിയാഴ്ച മുതൽ കർശന നടപടി. ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ മാർച്ച് ഒന്നു മുതൽ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബ്ബന്ധമാക്കും. ഇക്കാര്യം സർക്കാരിനും റിപ്പോർട്ട് ചെയ്യും.
മോട്ടര്‍ വാഹന വകുപ്പിനു കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിർദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ നടപ്പിലാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്ര സൗജന്യമായി കണക്കാക്കും. ‘മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ് സുരക്ഷാ നിയമങ്ങളില്‍ നിര്‍ദ്ദേശമുണ്ട്.
കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലിഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന ഫോണ്ട് വലുപ്പത്തിൽ എഴുതി വയ്ക്കണം.
ഓട്ടോ യാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കല്‍ സംബന്ധിച്ച പരാതികള്‍ പല ഇടങ്ങളിലും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പിൻ്റെ നടപടി