അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ൽ എത്തി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. ഒരാൾ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരെ കൂടാതെ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളുമായി 49 പേരും ദുരന്തത്തിൻ്റെ ഇരകളായി. എയർ ഇന്ത്യയുടെ AI 171 വിമാനം പറന്ന് പൊങ്ങി നിമിഷനേരം കൊണ്ട് മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന് ബിജെ മെഡിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ തകർന്നുവീണ് കത്തിയമരുകയായിരുന്നു.
സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. എട്ടുമണിയോടെ ദുരന്ത മേഖലയിൽ എത്തുമെന്ന് വിവരം. മരിച്ച മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനിൽ നഴ്സുമായ രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിൽ എത്തും. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്.
അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് പരുക്കുകളോടെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്ത് പരിശോധന നടക്കുന്നു.