അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് സർക്കാർ. മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചത്. 265 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പാനൽ വിലയിരുത്തുകയും നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും വിലയിരുത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
ഭാവിയിൽ സമാനമായ വ്യോമയാന അപകടങ്ങൾ തടയുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ ഒരു ചട്ടക്കൂട് ശുപാർശ ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ഈ കമ്മിറ്റി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന മറ്റ് നിയമപരമായ അല്ലെങ്കിൽ സാങ്കേതിക അന്വേഷണങ്ങൾക്ക് പകരമാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അഹമ്മദാബാദിലെ സർദാര്‍ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന AI 171 വിമാനമാണ് തകർന്നു വീണത്.
242 പേരുണ്ടായിരുന്ന വിമാനത്തിൽ ഒരാളൊഴികെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി. അപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. എയര്‍ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കഴിഞ്ഞ ദിവസം കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ് ബ്ലാക്ക് ബോക്‌സ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) വെള്ളിയാഴ്ച ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.
മരിച്ചവരുടെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുകയാണ്. നിരവധി പേനെ ഇനിയും തിരിച്ചറിയാനുണ്ട്. 70-80 ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തുന്നത്. ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. മരണപ്പെട്ട മലയാളിയായ രജ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരൻ അഹമ്മദാബാദ് ആശുപത്രിയിൽ എത്തി ശനിയാഴ്ച രാവിലെ ഡിഎൻഎ പരിശോധനക്ക് വിധേയനായി.