അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് 171 വിമാനത്തിന്റെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ഒരു ദശാബ്ദത്തിനിടെ ലോകത്തിലെ ഏറ്റവും മാരകമായ വ്യോമ ദുരന്തമാണിത് . 204 പേരുടെ ജീവൻ അപഹരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. .
“എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഉൾപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും,” ചന്ദ്രശേഖരൻ പറഞ്ഞു.
“ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക സമൂഹത്തിനുള്ള പിന്തുണയുടെ ഭാഗമായി, വിമാനാപകടത്തിൽ തകർന്ന ബിജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ പുന:ർനിർമ്മിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് സഹായം വാഗ്ദാനം ചെയ്തു. ആ സമയത്ത് നിരവധി വിദ്യാർത്ഥികൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റു പലരും പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കള്ളിലാണ് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം AI171 തകർന്നുവീണു . 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കാരണമായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്നത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ്.