അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ 11.10 ന് രൂപാണിയുടെ ഡിഎൻഎ
പ്രൊഫൈലിങ് പരിശോധന നടത്തി. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
വിമാനപകടത്തിൽ മരണപ്പെട്ട 242 യാത്രക്കാരിൽ ഇതുവരെ 32 പേരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പ്രൊഫൈലിങ് പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുള്ളതെന്നും അതിൽ 14 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയെന്നുമാണ് ലഭ്യമായ വിവരം. ഇതുവരെ തിരിച്ചറിഞ്ഞത് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരെയാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയിൽ വ്യക്തത വന്നിട്ടില്ല. 265 പേർ മരിച്ചതായിട്ടാണ് നേരത്തെ അധികൃതർ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ധവാൽ ഗമേതി പറഞ്ഞു.
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരേയും കാണാതായതായി പരാതിയുണ്ട്. വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചു. എയർഹോസ്റ്റസിൻ്റേതാണെന്നാണ് പറയുന്നത്.