കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ യോഗം ചേർന്നാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻ്റിന് കൈമാറി.
ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെയും ഡിസിസി അദ്ധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുൻതൂക്കം.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അന്‍വര്‍ നിലപാടെടുത്തിരുന്നു.
ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നറിയുന്നു.