(Photo Courtesy : AirIndia Express /X)
മസ്‌ക്കറ്റ് : അന്താരാഷ്ട്ര ഫ്ലൈറ്റ് അറ്റൻഡന്റ്സ് ദിനത്തിലും യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. സാങ്കേതികത്തകരാർ കാരണം മസ്ക്കറ്റിലിറക്കിയ ദുബൈ-കൊച്ചി വിമാനത്തിലെ യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അനാസ്ഥയിൽ ദുരിതക്കയത്തിലായത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ഐഎക്‌സ് 436 വിമാനമാണ് സാങ്കേതിക തകരാറിന്റെ പേരില്‍ മസ്ക്കറ്റിലിറക്കിയത്. ദുബൈയിൽ നിന്ന് പറന്നുയര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പകലും വിമാനത്താവളത്തിലും ഹോട്ടലിലുമായാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ കഴിഞ്ഞത്. മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലുമെല്ലാം പങ്കെടുക്കേണ്ടവർ ഇക്കൂട്ടത്തിലുണ്ടായിട്ടും അവരെ നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും വിമാന അധികൃതരിൽ നിന്നുണ്ടായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
പിന്നീട് യാത്രക്കാര്‍ ബഹളം വച്ചതോടെ 14 പേരെ മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലും കുറച്ചുപേരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തും എത്തിച്ചതായും പറയുന്നു.
ദുരിതത്തിലായ നിരവധി യാത്രക്കാര്‍ മസ്‌ക്കറ്റില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ 14 പേരുടെ ലഗേജ് ഇനിയും നാട്ടില്‍ എത്തിയിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.