മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണ അറിയിച്ച് അഖില ഭാരത ഹിന്ദുമഹാസഭ. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.
നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്വരാജിന് പിഡിപി കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന് തടയിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്ന് പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ വ്യക്തമാക്കിയിരുന്നു.
ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനെ സിപിഎമ്മും എല്‍ഡിഎഫും രൂക്ഷമായി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വര്‍ഗീയശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. എതിരാളിയെ വിമർശിച്ച് രംഗത്ത് വന്ന ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വെൽഫെയർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. പൊതുതാത്പര്യത്തിന് നിരക്കാത്ത നിലപാടിനെ നാട് അംഗീകരിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു
ഒരുപടി കൂടി കടന്ന് യുഡിഎഫിനെ അതിരൂക്ഷമായി വിമർശിച്ച് എളമരം കരീമും രംഗത്തെത്തി. ആര്യാടൻ ഷൗക്കത്തിനെ വെല്ലുവിളിച്ചായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി എളമരം കരീമിൻ്റെ പ്രതികരണം. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീം ചോദിച്ചു. വർഗീയശക്തികളെ കൂട്ട് പിടിക്കുക ഒത്തുതീർപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം ജമാഅത്തെ ഇസ്ലാമി ഭീകരവാദത്തിന് പിന്തുണ നൽകുന്ന ആശയത്തിന്റെ വക്താക്കളാണ്. അവരെ കൂട്ടുപിടിച്ച് എന്ത് മതനിരപേക്ഷ ഭാരതത്തെക്കുറിച്ച് പറയാനാണ് കോൺഗ്രസിന് സാധിക്കുക? വർഗീയശക്തികളുമായുള്ള കൂട്ടുകെട്ട് പാപ്പരത്തമാണ്.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടി ആയ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാഗവും രംഗത്തുവന്നു. ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്നാണ് കാന്തപുരം വിഭാഗത്തിൻ്റെ പ്രതികരണം.
വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതിനെ എതിർത്ത കാന്തപുരം വിഭാഗം എസ്‌വൈഎസ് നിലമ്പൂർ സോൺ പ്രസിഡൻ്റ് സാഫ്‌വാൻ അസ്‌ഹരി പിന്തുണ ഗുണം ചെയ്യുമോയെന്ന് കോൺഗ്രസ് ആലോചിക്കണമെന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഐഎസിനോട് ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണയ്ക്കായി ചാടി വീഴുന്നത് ശരിയല്ല. വിജയം നിർണയിക്കുന്നതിൽ എപി വിഭാഗം നിർണായക സ്വാധീനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.