തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്. ഉദ്യോഗസ്ഥനായ ദിപിന്‍ ഇടവണ്ണയ്ക്കും വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനത്തിനും എതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. ഫെയ്സ് ബുക്കിലൂടെ ദിപിന്‍ ഇടവണ്ണ ഉന്നയിച്ച അഴിമതി ആരോപണം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് എസ്.ശ്രീജിത് .
ശ്രീജിത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ ദിപിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരുന്നു. കതിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡന ശ്രമ പരാതിയിലായിരുന്നു നടപടി ലൈസന്‍സ് ആവശ്യവുമായി എത്തിയ യുവതിയോട് ലൈംഗിക ആവശ്യങ്ങള്‍ക്ക് ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. അച്ചടക്ക നടപടി എടുത്തതിലെ വൈരാഗ്യമാണ് തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്ന് എസ് ശ്രീജിത്ത് ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനത്തിനെതിരെ ഉള്‍പ്പടെ നിയമനടപടി സ്വീകരിക്കും. നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും എഡിജിപി എസ് ശ്രീജിത് വ്യക്തമാക്കി.
അച്ചടക്ക നടപടിയെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍ ഒരു മാധ്യമ സ്ഥാപനത്തെ കൂട്ടുപിടിച്ച് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നും അഴിമതി ആരോപണം തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ അന്വേഷണം നടക്കട്ടേയെന്നുമാണ് എഡിജിപി മാനനഷ്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തുടര്‍നിയമ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് എഡിജിപി ശ്രീജിത്ത് കത്ത് നൽകി