ചെന്നൈ : അണ്ണാ സർവ്വകലാശാല ലൈംഗിക പീഢന കേസിൽ പ്രതി ജ്ഞാനശേഖരന് മുപ്പത് വർഷം തടവും 90,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ പ്രത്യേക മഹിളാ കോടതി. ജ്ഞാനശേഖരന് എതിരെ ചുമത്തിയ പതിനൊന്ന് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് രാജലക്ഷ്മിയുടെ വിധി.
ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്. പ്രായമായ അമ്മയെയും എട്ടുവയസ്സുകാരിയായ മകളെയും സംരക്ഷിക്കാന്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ജ്ഞാനശേഖരന്‍ അപേക്ഷിച്ചെങ്കിലും കോടതി നൽകിയില്ല.
കഴിഞ്ഞ വർഷം ഡിസംബർ 23 ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിനു സമീപം ബിരിയാണി സ്റ്റാൾ നടത്തിയിരുന്ന കോട്ടൂർ സ്വദേശിയായ ജ്ഞാനശേഖരൻ, ആ പരിസരത്ത് അതിക്രമിച്ച് കയറി ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവളുടെ പുരുഷ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ജ്ഞാനശേഖരൻ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഗ്രേറ്റർ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതായും ജ്ഞാനശേഖരന്‍ സമ്മതിച്ചിരുന്നു. നൂറിലധികം പവന്‍ സ്വര്‍ണവും ആഡംബര എസ്‌യുവിയും ഇയാളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.