(Photo Courtesy : X)
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വിമാനപകടം. ഫിലഡൽഫിയയിലെ ജനവാസ മേഖലയിലാണ് ചെറുവിമാനം തകർന്നു വീണത്. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. വിമാനം തകർന്ന് വീണ പ്രദേശത്തെ 19 പേർക്ക് പരിക്കേറ്റു. ജനുവരി 30 നാണ് വാഷിങ്ങ്ടണിൽ സൈനിക ഹെലികോപ്റ്ററും യാത്രാ വിമാനവും ആകാശത്ത് കൂട്ടിയിടിച്ച് 64 പേർ മരിച്ചത്. അതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയെ നടുക്കി മറ്റൊരു വിമാന അപകടം കൂടി സംഭവിച്ചത്. മെക്സിക്കോ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്,
വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഫിലഡൽഫിയയിലെ ഒരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗിയായ പെൺകുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രോഗിയായ പെൺകുട്ടിയും അമ്മയും അടക്കം ആറ് പേർക്കാണ് ദാരുണാന്ത്യം. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും, അമ്മയുമാണ് ഉണ്ടായിരുന്നത്.
സ്വകാര്യ വിമാനത്തിന്റെ ചിലവ് വഹിച്ചത് ഒരു ജീവകാരുണ്യ സംഘടനയാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്ന് പിടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.