കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസിൻ്റെ കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പോലീസ് മെറ്റയിലേക്ക്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പോലീസ് മെറ്റയെ സമീപിച്ചിട്ടുള്ളത്.
പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്.
അതേസമയം ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പോലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്‍റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കോഴിക്കോട് താമരശ്ശേരിയിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മൂലമായിരുന്നു ഷഹബാസിന്റെ അന്ത്യം. അതിനിടെ, ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്തുവന്നത്. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു