ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍. അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികരണം.
ലണ്ടനിലെ ചതം ഹൗസില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിദേശകാരി മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം ഉണ്ടായത്. വേദിക്ക് സമീപം ഒത്തുകൂടി ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പരിപാടി കഴിഞ്ഞ് കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ കയ്യില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലണ്ടന്‍ പോലീസ് നോക്കിനില്‍ക്കെയാണ് ഖലിസ്ഥാന്‍ പതാകയേന്തി മുദ്രാവാക്യം വിളിച്ചും, ഇന്ത്യന്‍ പതാകയെ അവഹേളിച്ചും പ്രതിഷേധിച്ചത്.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ ബ്രിട്ടന്‍ പൂര്‍ണ്ണമായും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതികരിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ബ്രിട്ടന്‍ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രംഗത്തെത്തിയത്. ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനായില്ലെന്നും ചെറുക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.