(Photo Courtesy : Indian Army /x)
ഉത്തരാഖണ്ഡ് : ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന 55 തൊഴിലാളികളിൽ എട്ട് പേരെ കൂടി രക്ഷിച്ചെടുക്കാനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം സജീവമായി തുടരുന്നു. രണ്ടാം ദിവസം തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ച ഇന്ത്യൻ സൈന്യത്തിന് കാലാവസ്ഥയിൽ നേരിയ പുരോഗതി വന്നതോടെയാണ് 14 പേരെ കൂടി രക്ഷപ്പെടുത്താൻ കഴിഞ്ഞത്. വാടകയ്‌ക്കെടുത്ത സിവിൽ ഹെലികോപ്റ്ററുകൾ വഴി പരിക്കേറ്റ മൂന്ന് പേരെ മനയിൽ നിന്ന് ജോഷിമഠിലേക്ക് തീവ്രപരിചരണത്തിനായി മാറ്റി.
രക്ഷാപ്രവർത്തനങ്ങൾക്ക് വിവിധ ഏജൻസികളുടെ സഹകരണവും ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സൈന്യം ‘എക്‌സി’ലെ പോസ്റ്റിൽ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയും കൂടുതൽ ഹിമപാത ഭീഷണിയും കാരണം ശേഷിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും തിരച്ചിൽ പ്രവർത്തനങ്ങൾ ദുഷ്‌കരമാകുമെന്ന് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു.
ഇന്തോ-ടിബറ്റൻ അതിർത്തിയിലെ അവസാന ഗ്രാമമായ മനയിൽ, സൈന്യത്തിന്റെ നീക്കം സുഗമമാക്കുന്നതിനായി മഞ്ഞ് നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന 55 തൊഴിലാളികളാണ് രാവിലെ 7:15 ന് ബിആർഒ ക്യാമ്പിൽ കുടുങ്ങിയത്. എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലുമായാണ് അവർ കുടുങ്ങിപ്പോയത്. ശേഷിക്കുന്ന മൂന്ന് കണ്ടെയ്‌നറുകളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് ലെഫ്റ്റനന്റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു.
ഡോക്ടർമാർ, ആംബുലൻസുകൾ, പ്ലാന്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഐബെക്സ് ബിഗേഡിൽ നിന്നുള്ള 100-ലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സൈന്യത്തിന്റെ ദ്രുത പ്രതികരണ സംഘങ്ങളെ ഉടനടി സജ്ജമാക്കിയിട്ടുള്ളതായി തിരച്ചിൽ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബർട്ട്വാൾ പറഞ്ഞു. രാവിലെ 11:50 ഓടെ, തിരച്ചിൽ സംഘങ്ങൾ 10 പേർ ഉൾപ്പെടുന്ന അഞ്ച് കണ്ടെയ്‌നറുകൾ വിജയകരമായി കണ്ടെത്തി, അവരെയെല്ലാം ജീവനോടെ രക്ഷപ്പെടുത്തി, രക്ഷപ്പെടുത്തിയ 10 പേരിൽ നാല് തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണെന്നും ബർട്ട്വാൾ പറഞ്ഞു. “പ്രദേശത്ത് തുടർന്നുള്ള ചെറിയ തോതിലുള്ള ഹിമപാതങ്ങൾ കാരണം, രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്, ജാഗ്രതയോടെയാണ് ഇവ നടത്തുന്നത്.” രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും സഹായിക്കുന്നതിനായി ജോഷിമഠിൽ നിന്ന് മനയിലേക്കുള്ള അധിക മെഡിക്കൽ വിഭവങ്ങളുടെ നീക്കം സുഗമമാക്കുന്നതിന്, ബിആർഒയുടെ ഭാഗമായ ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് (ജിആർഇഎഫ്) മഞ്ഞുമൂടിയ റോഡുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ബർട്ട്വാൾ അറിയിച്ചു.
ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന വിവരമനുസരിച്ച് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.