ന്യൂഡൽഹി : തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ മാറ്റിവെച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാദ്ധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.
ആർട്ടിക്കിൾ 200 പ്രകാരം വീറ്റോ അനുവദനീയമല്ല. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ഗവർണർ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്ന് കോടതി വിമർശിച്ചു. ബില്ല് തടഞ്ഞു വെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. പത്തു ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കേണ്ടേതെന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.