മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. വീട്ടിൽ കയറി നടനെ കൊല്ലുമെന്നും കാർ ബോംബ് വെച്ച് തകർക്കുമെന്നുമാണ് ഭീഷണി.
സംഭവത്തെത്തുടർന്ന് വോർളി പോലീസ് സ്റ്റേഷനിൽ അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിയുടെ ഉറവിടവും ആധികാരികതയും അധികൃതർ നിലവിൽ അന്വേഷിച്ചുവരികയാണ്. 59 കാരനായ നടൻ്റെ വീടിന് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികളാണ് വന്നിട്ടുള്ളത്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ ഉൾപ്പെട്ടത് മുതൽക്കിങ്ങോട്ടാണ് സൽമാൻ ഖാനെ ലക്ഷ്യം വെച്ച് സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നത്. ബിഷ്‌ണോയ് സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.
2024-ൽ, കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ഒരു ക്ഷേത്രം സന്ദർശിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് ഖാന് പുതിയൊരു ഭീഷണി ലഭിച്ചിരുന്നു. ഒക്ടോബർ 30-ന്, രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത വ്യക്തി വീണ്ടും നടനെ ഭീഷണിപ്പെടുത്തി.
2024-ൽതന്നെ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഖാന്റെ പൻവേലിലെ ഫാംഹൗസിലേക്ക് രണ്ട് വ്യക്തികൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. 2022-ൽ, നടനെ ഭീഷണിപ്പെടുത്തുന്ന ഒരു കത്ത് അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള ഒരു ബെഞ്ചിൽ നിന്ന് കണ്ടെത്തി.
ഈ ഭീഷണികൾ ഉണ്ടാകുന്നതിന് മുമ്പ് പലതവണ ഖാന് ചുറ്റുമുള്ള സുരക്ഷ കർശനമാക്കിയിരുന്നു.
അടുത്തിടെ മുംബൈയിൽ നടന്ന ഒരു പ്രസ് മീറ്റിൽ ഭീഷണിയെക്കുറിച്ച് സംസാരിച്ച സൽമാൻ ഖാൻ പറഞ്ഞതിങ്ങനെയാണ് – “ഭഗവാൻ, അല്ലാഹു സാബ് ഉൻപർ ഹേ. ജിത്‌നി ഉമർ ലിഖി ഹൈ, ഉത്നി ലിഖി ഹൈ. ബസ് യാഹി ഹേ ((ദൈവവും അള്ളാഹുവും നിരീക്ഷിക്കുന്നു. വിധി അനുവദിക്കുന്നിടത്തോളം എൻ്റെ ആയുസ്സ്. അത്രമാത്രം).” ഭീഷണികൾക്ക് ശേഷം ഇപ്പോൾ താൻ വീടിനും സിനിമാ സെറ്റിനും ഇടയിൽ മാത്രമെ സഞ്ചരിക്കാറുള്ളൂ എന്നും സൽമാൻ വെളിപ്പെടുത്തി.