കോഴിക്കോട് : ബേപ്പൂർ പുറം കടലിൽ തീപ്പിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് ലഭ്യമായ വിവരം. സ്ഫോടന ശേഷിയുള്ളതും കത്തുന്നതുമായ വസ്തുക്കളെന്ന് അധികൃതർ അറിയിച്ചു.
ഇതിൽ ഖരവസ്തുക്കൾ, ദ്രാവകങ്ങൾ, വിഷവസ്തുക്കൾ എന്നിവയുൾപ്പെടെ അപകടകരമായ ചരക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നതിനിടയിൽ കപ്പൽ ഒഴുകി നടക്കുകയാണ്. ഇടത് വശത്തേക്ക് ചെരിയുന്നുണ്ടെന്ന് സംശയമുയരുന്നു.
“കപ്പൽ നിലവിൽ തീപിടിച്ച് ഒഴുകിനടക്കുകയാണ്. കപ്പലിലെ കണ്ടെയ്‌നറുകളിൽ ക്ലാസ് 3 (തീപിടിക്കുന്ന ദ്രാവകങ്ങൾ), ക്ലാസ് 4.1 (തീപിടിക്കുന്ന ഖരവസ്തുക്കൾ), ക്ലാസ് 4.2 (സ്വയമേവ കത്തുന്ന വസ്തുക്കൾ), ക്ലാസ് 4.6 (വിഷവസ്തുക്കൾ) എന്നിവയുൾപ്പെടെ അപകടകരമായ ചരക്കുകൾ ഉണ്ട്.” ഒരു പ്രതിരോധ പിആർഒ പറഞ്ഞു .
കപ്പലിൻ്റെ ഒരു വശത്ത് തീ അണയ്ക്കാനായെന്ന് പറയുന്നു. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. പക്ഷെ, കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്. ഒപ്പം കടലിലേക്ക് വീണ കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. ശ്വാസകോശത്തിന് പൊള്ളലേറ്റതായാണ് വിവരം. ലഭിച്ച വിവരങ്ങൾ പ്രകാരം, 22 ജീവനക്കാരിൽ ആരും ഇന്ത്യക്കാരല്ല, അവർ ചൈന, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്. കണ്ടെയ്നറുകളിലെ കീടനാശിനികളും രാസവസ്തുക്കളും കടലിൽ കലരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ഭീഷണി മറുവശത്തുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്.