മുംബൈ : ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് നാളെ പാക്കിസ്ഥാനില്‍ തുടക്കമാകാനിരിക്കെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യൻ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ബിസിസിഐ നിലപാടെടുത്തത്. എന്നാല്‍ ഇതിനായി ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ടെന്നും അറിയിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെയാണ് ബിസിസിഐ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം കടുപ്പിച്ചത്. അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു. ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്‍റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ട എന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.
ചാമ്പ്യൻസ് ട്രോഫിക്ക് ദുബായിലേക്ക് തിരിക്കും മുമ്പ് കുടുംബത്തെ കൂടെ കൂട്ടാനാവുമോ എന്ന് ഒരു സീനിയര്‍ താരം ആരാഞ്ഞിരുന്നുവെന്നും എന്നാല്‍ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്‍റെ മുഴുവന്‍ ചെലവും ആ കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ഇതും കര്‍ശനമായി നടപ്പാക്കും.