പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിക്കൊന്ന കേസിൽ ആദ്യം പിടികൂടിയ മൂന്ന് പ്രതികൾക്കു പുറമെ 5 പേർ കൂടി കസ്റ്റഡിയിൽ. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ സംഘർഷമല്ലെന്ന നിലപാടിലാണ് പൊലീസ്.
ഇന്നലെ രാത്രി 10.30നാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുവെച്ച് മർദ്ദിച്ചു. മുൻവൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തുവിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്. ജിതിനും അനന്തുവിനും ഒപ്പമുണ്ടായിരുന്ന വിഷ്ണു എന്ന യുവാവിനും പരിക്കേറ്റു. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് കേസിൽ പിടികൂടിയ പ്രതികൾ.