ദിസ്പൂർ : അസമിലെ ധുബ്രിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വെള്ളിയാഴ്ച ധുബ്രി സന്ദർശിച്ചതിന് പിന്നാലെയാണ് ഉത്തരവ്.
ജൂൺ 7 ന് ബക്രീദ് ആഘോഷത്തിന് പിന്നാലെ ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതാണ് സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തിന് പിന്നാലെ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിച്ചതാണ്. എന്നാൽ അടുത്ത ദിവസം വീണ്ടും അതേസ്ഥലത്ത് പശുവിന്റെ തല കണ്ടെത്തിയതോടെ സംഘർഷത്തിന് മൂർച്ചയേറി. തിങ്കളാഴ്ച പട്ടണത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും അടുത്ത ദിവസം അത് പിൻവലിക്കുകയും ചെയ്തിരുന്നു. രാത്രിയിൽ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത അറിയിച്ചു.
ജില്ലയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്), സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ധുബ്രിയിലെ എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത പറഞ്ഞു. നിയമം കൈയിലെടുത്ത എല്ലാവരെയും കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരാഴ്ചയായി ദുബ്രിയിലെ ക്രമസമാധാനനില വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ വർഗീയ ശക്തികളെയും പരാജയപ്പെടുത്താനും സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ആവശ്യമെങ്കിൽ രാത്രി മുഴുവൻ ഹനുമാൻ മന്ദിറിന് കാവൽ നിൽക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.