സംസ്ഥാനത്ത് ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി; സെക്രട്ടറിതല സമിതി ഏപ്രിലിൽ നിർദ്ദേശങ്ങൾ സമർപ്പിക്കും, ലഹരി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സമയമെടുത്തുള്ള പദ്ധതികൾ വേണമെന്ന് മുഖ്യമന്ത്രി

Date:

സംസ്ഥാനത്ത് ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ഏപ്രിൽ മാസത്തിൽ സമിതി നിർദേശങ്ങൾ സമർപ്പിക്കണം. തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് നിർദേശങ്ങൾ ചർച്ചചെയ്യും. ലഹരി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സമയമെടുത്തുള്ള പദ്ധതികൾ വേണമെന്ന് ലഹരി വിരുദ്ധ നടപടി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ മന്ത്രിമാരും പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. പോലീസിന്റെ ഓപ്പറേഷൻ ഡീഹണ്ട്, എക്സൈസിന്റെ ക്ലീൻ സ്ലേറ്റ് തുടങ്ങിയ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു. എക്സൈസ് – പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.

ലഹരിവ്യാപനത്തിനെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. അതിര്‍ത്തികളിലെ പോലീസ് പരിശോധന ശക്തമാക്കും. കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നിർദ്ദേശമുണ്ട്. ഇതിനായി പോലീസും എക്സൈസും യോജിച്ച് പ്രവർത്തിക്കും.

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച്  ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കും.

ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. 

എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളും.

മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങും. സ്‌നിഫര്‍ ഡോഗ്‌ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങും. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും.

Share post:

Popular

More like this
Related

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...

ബാലവേല വിമുക്ത സംസ്ഥാനമാകാൻ കേരളം ; നിർണ്ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ്...

ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ 

ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി...