വീട്ടുവീഴ്ച, ഒത്തുതീർപ്പ് : സിനിമയിൽ അഭിനയിക്കാനെത്തുമ്പോഴെ   സ്ത്രീകൾ കേൾക്കുന്ന ആദ്യ രണ്ട് വാക്ക്; ‘സ്റ്റാർട്ടും കട്ടു’മൊക്കെ പിന്നെ!

Date:

തിരുവനന്തപുരം: വീട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നീ വാക്കുകൾ മലയാള സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പരിചിതം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറായിരിക്കണം എന്നാണ് നൽകുന്ന സന്ദേശം – മലയാള സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ഞെട്ടിക്കുന്ന മൊഴികളിലൊന്നാണിത്.

സിനിമാ മേഖലയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ തന്നെ ചൂഷണം തുടങ്ങും. അവസരം വാഗ്ദാനം ചെയ്യുന്ന പ്രൊഡക്‌ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന് നടിമാരോട് നിർദേശം കൊടുക്കുന്നതിൽ ആരംഭിക്കും ലൈംഗികതയുടെ സന്ദേശം.

ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷന്മാർ വിട്ടുവീഴ്ചക്ക് പലരോടും ആവശ്യപ്പെടുന്നു.

സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മിഷനോട് പരാതിപ്പെട്ടു.

ഇഴുകിച്ചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കാൻ തയാറാകുന്ന നടിമാർ സിനിമയ്ക്കു പുറത്തും അതിന് തയാറാകുമെന്നു ചിലർ കരുതുന്നു. ചില പുരുഷന്മാർ ഇവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുന്നു. ആവശ്യം നിഷേധിച്ചാലും കൂടുതൽ അവസരം നൽകുമെന്നുൾപ്പെടെ വാഗ്ദാനം നൽകി പിന്നാലെ കൂടുന്നു. പുതുമുഖ താരങ്ങളടക്കം ചിലരെങ്കിലും ഈ വാഗ്ദാനങ്ങളിൽ വീഴുന്നുവെന്നും അവർ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നൽകാതെ പറ്റിക്കുന്നു. കരാറിൽ പറയുന്നതും യഥാർത്ഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിലെ മൊഴിയിലുണ്ട്.

Share post:

Popular

More like this
Related

ഡൽഹിയിൽ ഈ വാഹനങ്ങൾക്ക് ജൂലൈ 1 മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ പഴയ വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇനി ഇന്ധനം...

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...