കൊച്ചി തീരത്തെ കണ്ടെയ്നർ കപ്പൽ അപകടം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അദ്ധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ എന്തെല്ലാമെന്ന് പൂർണ്ണവിവരം ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങൾ കപ്പൽ കമ്പനി നൽകണമെന്ന് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയ ഇടപെടൽ നടത്തുകയായിരുന്നു. മലിനീകരണ ആശങ്കയിൽ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സംഭവത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ മാസം 24ന് മുൻപ് മറുപടി നൽകണം. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.