കൊച്ചി : ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസത്യവും അപമാനകരവുമായ പ്രസ്താവനകൾ നടത്തിയതിനാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്കാണ് വിലക്ക്.
ഏപ്രിൽ 30 ബുധനാഴ്ച എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. അസോസിയേഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യാനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.
ശ്രീശാന്ത് നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയായ കൊല്ലം ഏരീസിൻ്റെ സഹ ഉടമയാണ്. കെസിഎയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനൊപ്പം തന്നെ ശ്രീശാന്ത് സഞ്ജു സാംസണെ പിന്തുണയ്ക്കുകയും അദ്ദേഹത്തെയും മറ്റ് കേരള കളിക്കാരെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിന് കെസിഎയ്‌ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ പ്രസ്താവനകൾ നടത്തിയത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ സാദ്ധ്യതകളെ ഇത് ബാധിച്ചുവെന്ന് കരുതപ്പെടുന്നു.
വിവാദ പരാമർശങ്ങളെ തുടർന്ന്, ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ്, കണ്ടന്റ് ക്രിയേറ്റർ സായ് കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കും നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഫ്രാഞ്ചൈസി ടീമുകൾ നോട്ടീസിന് തൃപ്തികരമായി മറുപടി നൽകിയതിനാൽ, അവർക്കെതിരെ കൂടുതൽ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും, ടീം മാനേജ്‌മെന്റിൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത പാലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.