തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം ഇടവേളകളിൽ കോവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന് തെളിവെന്നാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. കേരളത്തിൽ 273 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ കോട്ടയത്ത് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് ജില്ലാ കണക്കുകൾ.
ഒരിടവേളയ്ക്ക് ശേഷം ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.