കൊല്ലം : ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയത ശത്രു സി.പി.എം ആണെന്നും ഇതിനെയെല്ലാം അതിജീവിച്ച് പാർട്ടിയേയും പ്രസ്ഥാനത്തേയും ജനങ്ങളേയും മുന്നോട്ട് നയിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം ഇടതുപക്ഷജനാധിപത്യമുന്നണി കാഴ്ചവെയ്ക്കുമെന്നും ജനങ്ങളുടെ പിന്തുണയോട് കൂടി രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026-ലെ
നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള തദ്ദേശ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണമെന്നും
മാധ്യമങ്ങളോട് സംസാരിക്കവെ എംവി ഗോവിന്ദൻ പറഞ്ഞു.
പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറിയിരിക്കുന്നു. വിഭാഗീയമായ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ചുമതലയാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും എല്ലാം ചേര്‍ന്ന് പിന്തിരപ്പന്മാരുടെ ഒരു മുന്നണി ഇടതുപക്ഷത്തിനെതിരേ കേരളത്തില്‍ രൂപപ്പെട്ടുവരികയാണ്. അവരുടെയെല്ലാം പൊതുശത്രു സി.പി.എമ്മാണെന്ന് പ്രഖ്യാപിച്ചു നടന്നുവരുന്ന ഈ പ്രചരണകോലാഹലങ്ങളെ ആകെ നേരിടേണ്ടതുണ്ട്.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെതിരേ പ്രഖ്യാപിച്ച സാമ്പത്തിക പ്രതിരോധ യുദ്ധത്തേയും നേരിടണം. അത് നേരിടണമെങ്കിൽ കേരളത്തിന്റെ കഴിവിനെ പരമാവധി ഉപയോഗിക്കാൻ സാധിക്കണം. വലിയ മാറ്റം കേരളത്തിലുണ്ടാകാൻ പോകുകയാണ്. നവകേരളത്തിനായി പുതുവഴികൾ നയരേഖയിലൂടെ വലിയമാറ്റമാണ് വരാൻ പോകുന്നത്. ലോകത്തെ അർദ്ധ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിതരീതിയിലേക്ക് സംസ്ഥാനത്തേയും മാറ്റുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഈ പ്രവർത്തനം. ഇതിനായി വ്യവസായ കാർഷിക മേഖലകളിൽ സമ്പത്ത് വിനിയോഗിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തും.
കേന്ദ്രത്തിന്റെ കടുത്ത അവഗണന പ്രതിരോധിക്കുന്നതിനായി സ്വന്തം നിലയിൽ വിഭവ സമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ഡാമുകളിലെ മണൽ വാരിയെടുക്കുവാൻ പറ്റുന്നതാണ്. വലിയ സാദ്ധ്യതയാണ് അവിടെ അടിഞ്ഞുകിടക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് വരുമാനത്തിനനുസരിച്ച് ഫീസ് ഈടാക്കുന്നതിൽ തെറ്റില്ല. പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകണം. ടൂറിസം രംഗത്ത് വളരെ വലിയ സാദ്ധ്യതയാണ് ഉള്ളത് , അതും ഉപയോഗപ്പെടുത്തും