മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെ
മരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും. മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും പോലീസിന്റെ തുടർനടപടി
രണ്ട് ദിവസം മുൻപാണ് അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടി മരിച്ചത്. കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പാല് കുടിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നാലെ ശനിയാഴ്ച രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി. ഇതിന് ശേഷമാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകൂ
അക്യുപങ്ചറിസ്റ്റാണ് കുട്ടിയുടെ അമ്മ ഹിറാ ഹരീറ. ഇവർ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വെച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്. ഗർഭകാലത്ത് വേണ്ട പരിശോധനകളോ വൈദ്യസഹായമോ തേടിയിരുന്നില്ല. യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്