സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പാക് സൈന്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സൈന്യത്തോട് ആവശ്യപ്പെട്ടതായി പ്രതിരോധവൃത്തങ്ങൾ. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കാൻ പീരങ്കി തോക്കുകൾ ഉപയോഗിക്കുന്ന പാക്കിസ്ഥാൻ സൈന്യത്തിനെതിരെ ശക്തവും ശിക്ഷാർഹവുമായ നടപടി സ്വീകരിക്കാൻ രാജ്നാഥ് സിംഗ് സായുധ സേനയോട് ആവശ്യപ്പെട്ടു. മൂന്ന് സായുധ സേനകളുടെയും മേധാവികളായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായി പ്രതിരോധ മന്ത്രി ശനിയാഴ്ച ഡൽഹിയിൽ സ്ഥിതിഗതികൾ വിലയിരുത്തും
നേരത്തെ, സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി, സായുധ സേനാ മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി മോദി അദ്ധ്യക്ഷത വഹിച്ചു. പൂഞ്ച്, രജൗരി മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം ഫലപ്രദമായി മറുപടി നൽകുന്നു.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 20 ലധികം നഗരങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ വിന്യസിച്ച ഡ്രോണുകളെ ഇന്ത്യൻ സൈന്യം തടഞ്ഞു . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായ രണ്ടാം ദിവസമാണ് ആക്രമണം.