കാസര്‍ഗോഡ് : അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി. നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ. പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ രഞ്ജിത ജി. നായര്‍ ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.
ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപമാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തില്‍ അനുശോചിക്കുന്നു എന്ന രീതിയിലാണ് ഇയാളുടെ പോസ്റ്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതില്‍ ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നുവെന്നാണ് വിവരം.