ന്യൂഡൽഹി : 2024 മുതൽ എയർ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങൾ നൽകാൻ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ട് വ്യോമയാന സുരക്ഷാ റെഗുലേറ്റർ ഡിജിസിഎ. പരിശോധനകളുടെയും ഓഡിറ്റുകളുടെയും കണ്ടെത്തലുകളുടെ വിശദാംശങ്ങൾ ഞായറാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) ലംഘനത്തിന് റെഗുലേറ്റർ എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചില വീഴ്ചകൾക്ക് എയർലൈനിന്റെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്താൻ ഉത്തരവിടുകയും ചെയ്തതിന് പിറകെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2024, 2025 വർഷങ്ങളിലെ ഓഡിറ്റ് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.
ആസൂത്രിതവും അല്ലാത്തതുമായ പരിശോധനകൾ, ഓഡിറ്റ്, കോക്ക്പിറ്റ്/വഴിയിൽ, സ്റ്റേഷൻ സൗകര്യം, റാമ്പ്, ക്യാബിൻ പരിശോധന എന്നിവയെക്കുറിച്ചുള്ള ഡാറ്റയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് 270 ലധികം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് ഈ നടപടികളും.