കൊച്ചി : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ കുറ്റകൃത്യങ്ങൾക്ക് സിനിമയിലെ വയലൻസിനെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകമാകാം. സിനിമയ്ക്ക് സെൻസറിങ് സംവിധാനമുണ്ട്. എന്നാൽ, ഒടിടിയും യൂട്യൂബും വഴി വയലൻസും സെക്സുമുള്ള അനവധി പ്രോഗ്രാമുകൾ സ്വീകരണമുറിയിലെത്തുന്നു.
കൊച്ചു കുട്ടികൾ കളിക്കുന്ന ഗെയിമുകളിൽ പോലും വയലൻസിന്റെ അതിപ്രസരമുണ്ടെന്നും ഇതിനും നിയന്ത്രണം ആവശ്യമില്ലേ എന്നും സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സെൻസറിങ് നടത്തി പ്രദർശനയോഗ്യം എന്ന് സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പിന്നീട് പ്രദർശിപ്പിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു. തിയറ്ററിൽ പ്രദർശനവിജയം നേടിയ ‘മാർക്കോ’യുടെ ടെലിവിഷൻ പ്രദർശനം കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു.
ലഹരിക്കെതിരേ സർക്കാർ വേണ്ട നടപടി എടുക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ വിമർശനമുണ്ട്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം നിർമ്മാണത്തെ പോലും ബാധിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് 2023ൽ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ലെന്നും ലഹരിയുടെ സമൂഹത്തിലെ വ്യാപനം തടയാൻ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.