തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ കഴിഞ്ഞ ദിവസം ഫെയ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിസ്റ്റത്തിൻ്റെ പ്രശ്‌നമാണിത്. സൂക്ഷ്മമായ തിരുത്തല്‍ വരുത്തും. ഡോ. ഹാരിസ് വളരെ സത്യസന്ധനും കഠിനാദ്ധ്വാനിയുമായ ഡോക്ടറാണെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹം വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം, നടത്തുന്ന സര്‍ജറികളുടെ എണ്ണം എന്നിവ വിലയിരുത്തണം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന വിധത്തിലേക്ക് നമ്മുടെ ആരോഗ്യസംവിധാനം മെച്ചപ്പെട്ടിരിക്കുന്നു.
വിദേശരാജ്യങ്ങളിലെ നമ്മുടെ ആളുകള്‍ എംആര്‍ഐക്ക് ഉള്‍പ്പെടെ കാലതാമസം നേരിടുന്നതുകൊണ്ട് ഇവിടെവന്ന് എടുത്തുപോകുന്ന സ്ഥിതിയുണ്ട്. അത്രയുമധികം ആളുകള്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നു. ആളുകളുടെ വര്‍ദ്ധന കണ്ട് ഐസിയും ബെഡ്‌സും വെന്റിലേറ്ററും വര്‍ദ്ധിപ്പിക്കുമ്പോള്‍ വീണ്ടും വെന്റിലേറ്റര്‍ സഹായം വേണമെന്ന വിധത്തില്‍ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ചികിത്സ നടത്തുന്ന ആരോഗ്യസ്ഥാപനം തിരുവനന്തപുരം മെഡിക്കൽ കോളേജാണെന്ന് കാര്‍ഡിയോളജിസ്റ്റുകളുടെ സംഘടനതന്നെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം തുകയ്ക്ക് സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്രവും പറയുന്നു. ആര്‍ദ്രം പദ്ധതിയിലൂടെ ആയിരത്തില്‍പ്പരം തസ്തികകള്‍ സൃഷ്ടിച്ചു. 2023-ഡിസംബറിൽ 270 അധ്യാപക തസ്തികകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൃഷ്ടിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണിത്. ഇതൊന്നും പോരാ എന്നും സിസ്റ്റത്തില്‍ ഇനിയും സൂക്ഷ്മമായ തിരുത്തലുകള്‍ വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.