ന്യൂഡൽഹി : ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ 10-ാമത് സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍ വാഹനങ്ങളുടെയും നിര്‍മ്മാണച്ചെലവ് തുല്യമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടെ വൈദ്യുതവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അനിവാര്യമാണ്. ഇത് കണക്കിലെടുത്ത് 212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി- ഡെറാഡൂണ്‍ എക്‌സ്പ്രസ് ഹൈവേ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചെലവ് കുറഞ്ഞ രീതിയില്‍ മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങളിലാണ് സര്‍ക്കാരെന്നും ഗഡ്കരി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകണമെങ്കില്‍ ആദ്യം ലിഥിയം അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിങ്ക്-അയേണ്‍, സോഡിയം-അയേണ്‍, അലുമിനിയം-അയേണ്‍ തുടങ്ങിയ ബാറ്ററികള്‍ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഗഡ്കരി വ്യക്തമാക്കിയത്.