ന്യൂഡൽഹി : ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനായി യാത്രതിരിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണപ്രകാരം ജൂൺ 30 മുതൽ ജൂലൈ 2 വരെ ജയശങ്കർ അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച അറിയിച്ചിരുന്നു.
ജനുവരി 21 ന് വാഷിംഗ്ടണിൽ നടന്ന മുൻ യോഗത്തിൽ നടന്ന ചർച്ചകളെ അടിസ്ഥാനമാക്കിയായിരിക്കും ജൂലൈ 1 ന് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ടവയെക്കുറിച്ച് യോഗം കാഴ്ചപ്പാടുകൾ കൈമാറും. കൂടാതെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ക്വാഡ് സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യും.” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ക്വാഡ്, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന ഗ്രൂപ്പായി ഉയർന്നുവന്നിട്ടുണ്ട്. ജൂൺ 30 ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് “ഭീകരതയുടെ മനുഷ്യ ചെലവ്” എന്ന പേരിൽ ഒരു പ്രദർശനവും ജയശങ്കർ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളുടെ വിനാശകരമായ നാശനഷ്ടങ്ങളും ഭീകരതയെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സ്വീകരിച്ച നടപടികളും ഈ പ്രദർശനം ഉയർത്തിക്കാട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.