തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് മധുസൂദനൻ. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവെ പാതയില്ല. റെയിൽവെ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി എന്ന് സംശയിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചിരുന്നു എന്നത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂദനൻ പറഞ്ഞു. ജോലി കിട്ടിയിട്ട് 13 മാസമെ ആയൊള്ളൂവെന്നും പിതാവ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ തിങ്കളാഴ്ച രാവിലെയാണ് പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മേഘയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐബിയിൽ തന്നെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ ഐബിയും പോലീസും വിശദമായ അന്വേഷണം നടത്തും. മേഘയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. പത്തനംതിട്ട അതിരുങ്കൽ സ്വദേശി മധുസൂദനന്‍റെയും നിഷയുടെയും ഏക മകളായിരുന്നു. അച്ഛൻ ഐടിഐയിൽ മുൻ അദ്ധ്യാപകനായിരുന്നു. അമ്മ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്.