ഫ്‌ളോറിഡ: അനിശ്ചിതമായി തുടര്‍ന്ന ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഭൂമിയിലെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.15-ഓടെ ഹാച്ചിങ് പൂർത്തിയായിരുന്നു. ഡ്രാഗൺ പേടകത്തെ നിലയവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ അൺഡോക്കിങ്ങും പൂർത്തിയായി. 17 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27 ന് ഫ്‌ളറോഡിയ്ക്ക് സമീപം പേടകം കടലിൽ ഇറക്കി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിച്ചു.
റിക്കവറി കപ്പലിൽ എത്തിച്ച പേടകത്തിൽ നിന്ന് ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലാണ് ഭൂമിയിൽ സ്പർശിച്ചത്. പുറത്തെത്തിച്ച യാത്രികരെ സ്ട്രെച്ചറിൽ മാറ്റുകയായിരുന്നു.
നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്സാണ്ടർ ഗോർബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്കും തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിച്ചു. എല്ലാരേയും വൈദ്യപരിശോധനകൾക്കും വിധേയരാക്കി.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. പുറത്തെത്തിച്ച നാലംഗസംഘത്തിൽ ഇത് പ്രകടമായിരുന്നു. മറ്റ് ആളുകളുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.