കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ കോർപ്പറേഷൻ കെട്ടിടത്തിലുണ്ടായ തീയണച്ചു. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം പരിശ്രമിച്ചതിൻ്റെ ഫലമായാണ് തീ അണച്ചത്. മലബാർ മേഖലയിലെ വിവിധ ഫയർ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയർ യൂണിറ്റുകൾക്ക് പുറമെ കരിപ്പൂർ എയർപോർട്ടിലെ അഗ്നിശമനാ സംവിധാനവും സജീവ പങ്കാളിയായി.
തീയണഞ്ഞ ശേഷവും നഗരത്തിലാകെ കനത്ത പുകയാണ്. തീ പിടിച്ച സ്ഥലത്തു നിന്ന് പുക ഉയരുന്നത് ശമിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന അന്വേഷണത്തിൽ വ്യക്തത കൈവന്നേക്കാം.
രാത്രി പത്തരയോടെയാണ് തീയണച്ചത്. വൈകീട്ട് ഏതാണ്ട് അഞ്ച് മണിയോടെയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ചയായതിനാല്‍ ആളുകൾ കെട്ടിടത്തിൽ കുറവായിരുന്നു. ഇക്കാരണത്താലാണ് വലിയ ദുരന്തം ഒഴിവായത്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുമോ എന്ന ആശങ്ക നിലനിന്നിരുന്നു. അഗ്നിശമന വിഭാഗത്തിന്റെ കഠിന പ്രയത്നത്തിലൂടെ ആദ്യ മണിക്കൂറിൽ തന്നെ ഈ സാധ്യത അടച്ചു. പിന്നീട് തീപിടിത്തം ശക്തമായി നിലനിന്നത് കെട്ടിടത്തിലെ അടഞ്ഞു കിടക്കുന്ന ചില ഭാഗങ്ങളിലായിരുന്നു. രാത്രി ഒൻപത് മണിയോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ചു. ഈ ഗ്യാപ്പിലൂടെ വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.
തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്നത് കെട്ടിടത്തിലെ തകര ഷീറ്റുകളും മറ്റുമായിരുന്നു. വിവേചനരഹിതമായാണ് കെട്ടിടം അടച്ചു മൂടിയിരുന്നത്. കോർപ്പറേഷന്റെ കെട്ടിടത്തിലാണ് താൽക്കാലിക സംവിധാനം പോലെ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നത്.
തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊണ്ട് നിറഞ്ഞതായിരുന്നു തീപിടിച്ച കെട്ടിടം. ഇക്കാരണത്താല്‍ ഫയർ യൂണിറ്റുകൾ അടിച്ച വെള്ളമൊന്നും ഉള്ളിലേക്ക് എത്തിയില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടിയാണ് മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്ഥാപനത്തിൻ്റെ ജനൽ ചില്ലുകൾ പൊട്ടിച്ചത്. തീ പിടിച്ച കെട്ടിടത്തിന്റ അരികുകളിലേക്ക് ശക്തമായി വെള്ളം ചീറ്റിച്ചാണ് തീ പടരുന്നത് തടഞ്ഞത്.