ന്യൂഡൽഹി : രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ വിമാന സുരക്ഷ ശക്തമാക്കാൻ എയർ ഇന്ത്യക്ക് കർശന നിർദ്ദേശം നൽകി വ്യോമയാന മന്ത്രാലയം. പ്രധാനമായും വിമാന സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഫ്ലൈറ്റ് പ്രവർത്തനങ്ങൾ കർശനമാക്കുക എന്നിവയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. സാങ്കേതിക തകരാറുകൾ, വിമാന ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ഇന്ന് ആകെ ഏഴ് എയർ ഇന്ത്യ ഇന്റർനാഷണൽ വിമാനങ്ങളാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങളിൽ ആറെണ്ണം അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ഡ്രീംലൈനറുകളായിരുന്നു.
രണ്ട് വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് പാരീസിലേക്കും ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കിയത്. ലണ്ടനിൽ നിന്ന് അമൃത്സറിലേക്കും ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്കുമുള്ള രണ്ട് വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി.
270 ലധികം പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തെത്തുടർന്ന് എയർ ഇന്ത്യ AI 171 വിമാനത്തിന്റെ പേര് പിൻവലിച്ച് AI 159 എന്ന് പുനർനാമകരണം ചെയ്തു. അതുപോലെ, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാരീസിലെ ചാൾസ് ഡി ഗല്ലെ (GDG) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനവും ചൊവ്വാഴ്ച യാത്രക്ക് മുമ്പുള്ള പരിശോധനയ്ക്കിടെ തകരാർ കണ്ടെത്തി റദ്ദാക്കി. ഈ പ്രശ്നം നിലവിൽ എയർലൈൻ പരിഹരിച്ചുവരികയാണ്.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പറന്നുയർന്ന ബോയിംഗ് 777-200LR
എയർ ഇന്ത്യ വിമാനം AI 180 ന്റെ എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 12.45 ന് കൊൽക്കത്തയിൽ ഇറക്കി. പുലർച്ചെ 2 മണിക്ക് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. വിമാനത്തിന്റെ ഇടതു എഞ്ചിനിൽ ഒരു സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ യാത്ര വൈകി. പുലർച്ചെ 5.20 ന് എല്ലാ യാത്രക്കാരോടും ഇറങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് വിമാനത്തിൽ അറിയിപ്പും വന്നു.