ന്യൂഡൽഹി : എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ മേധാവിയായ സഞ്ജയ് കുമാർ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ മിശ്രയെ സെക്രട്ടറി റാങ്കിലാണ് നിയമിച്ചിട്ടുള്ളത്. പ്രധാന സാമ്പത്തിക വിഷയങ്ങളിൽ പ്രധാനമന്ത്രിയെ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഉപദേശിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് ഇഎസി-പിഎം.
2018 ൽ ഇഡി മേധാവിയായി നിയമിതനായ മിശ്രയ്ക്ക് സർവ്വീസിനിടയിൽ നിരവധി തവണ കേന്ദ്രം കാലാവധി നീട്ടിക്കൊടുത്തിരുന്നു. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തതിനെ സുപ്രീം കോടതി “നിയമവിരുദ്ധം” എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി എന്നിവർക്കെതിരായ അന്വേഷണങ്ങൾ ഉൾപ്പെടെ നിരവധി ഉന്നത കേസുകൾ മിശ്രയുടെ മേൽനോട്ടത്തിലായിരുന്നു. 2024 നവംബർ 1 ന് കൗൺസിലിന്റെ മുൻ ചെയർമാൻ ബിബേക് ഡെബ്രോയിയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം.