അഹമ്മദാബാദ് : 242 യാത്രക്കാരുമായി അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ബിസിനസ് ക്ലാസ് വിഭാഗത്തിൽ ഇസഡ് ക്ലാസിലാണ് വിജയ് രാംനിക്‌ലാൽ രൂപാണി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിജയ് രൂപാണിയുടെ രാജ്കോട്ട് വസതിക്ക് പുറത്ത് നിന്നുള്ള ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നതാണ്. ആശങ്ക നിറഞ്ഞ മുഖവും കലങ്ങിയ കണ്ണുമായുമാണ് അയൽക്കാർ അദ്ദേഹത്തിന്റെ വീടിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.
2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി. 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു. അപകടത്തെത്തുടർന്ന് ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ വേഗത്തിൽ കൊണ്ടുപോകുന്നതിന് ഒരു ഗ്രീൻ കോറിഡോർ ക്രമീകരിക്കാൻ അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.