കൊച്ചി: പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എൻ.രാമചന്ദ്രന് വിട നൽകി കേരളം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് ഗവർണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേർ ആദരാജ്ഞലികളർപ്പിച്ചു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ഇന്നലെ രാമചന്ദ്രൻ്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. പഹൽഗാമിൽ എത്തിയ ഇവർ വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിനുള്ളിൽ വച്ച് ഭീകരൻ തടഞ്ഞ് വെടിയുതിർത്തുവെന്നാണ് മകൾ ആരതി മാധ്യമങ്ങളോട് പ്രതികരിച്ചത്.