ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് : ‘മുഴുവനായി പുറത്തുവിടണം, എങ്കിൽ ഊഹാപോഹത്തിൻ്റെ ആവശ്യമില്ല ;  പിന്നെ മുടിചൂടാ മന്നൻമാരെ ജനങ്ങൾ പിച്ചിച്ചീന്തും’ – ടി. പത്മനാഭന്‍

Date:

കണ്ണൂർ: ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവൻ പുറത്തു വിടണം. എങ്കിൽ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ല. പുറത്തുവിടുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നൻമാരാണ്. മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ ജനങ്ങൾ തന്നെ അവരെ പിച്ചിച്ചീന്തും. –
കഥാകൃത്ത് ടി. പത്മനാഭൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു പത്മനാഭൻ.

റിപ്പോർട്ട് പുറത്തുവിടാതെ ഉള്ളടക്കം സംബന്ധിച്ച് ഊഹാപോഹത്തിന് വഴിയൊരുക്കിയത് സർക്കാരിന്റെ നിഷ്ക്രിയത്വമാണ്. ആരെയോ ഭയപ്പെടുന്നതുകൊണ്ടോ രക്ഷിക്കാൻ വെപ്രാളപ്പെട്ടതുകൊണ്ടാ ആണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന കാര്യം തീർച്ചയാണ്. കാതലായ 60 പേജ് ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് അതും ഉടൻ പുറത്തുവിടണം. ഹേമാ കമ്മീഷൻ പിന്നീട് കമ്മിറ്റിയാക്കി. ഒരുകോടി രൂപയിലധികം ചെലവഴിച്ചു. ഇനി കോൺക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക? കോൺക്ലേവെന്നാൽ സെമിനാർ പോലെയല്ലാതെ മറ്റെന്താണ്?

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വർഷങ്ങൾക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം അദ്ദേഹം ഒരിക്കൽ കൂടി  ഓർമ്മപ്പെടുത്തി. ‘തിരുവനന്തപുരത്ത് 2022-ൽ നടന്ന ഐ.എഫ്.എഫ്.കെ.യുടെ സമാപനവേദിയിലാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സജി ചെറിയാൻ ഉൾപ്പെടെ മൂന്ന് മന്ത്രിമാർ വേദിയിലുണ്ടായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നില്ലെങ്കിൽ കൊടുംപാതകമാണ് ചെയ്യുന്നത്. പരിഹാരം ചെയ്യുന്നില്ലെങ്കിൽ കാലം നിങ്ങൾക്ക് മാപ്പുതരില്ലെന്ന് അൽപം വികാരാധീനമായി ഞാൻ പ്രസംഗിച്ചു. അത് പറയുമ്പോഴും തുടർന്നും സദസ്സിൽ നിന്ന് ഏറെ നേരം നിർത്താത്ത കൈയടിയായിരുന്നു. എന്റെ പ്രസംഗശേഷം മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചപ്പോൾ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് പുറത്തുവിടുമെന്ന് ഉറപ്പുതരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു ചുക്കും നടന്നില്ല’ – പദ്മനാഭൻ പറഞ്ഞു.

‘റിപ്പോർട്ടിനേക്കാൾ രൂക്ഷമായിരിക്കുമോ യാഥാർഥ്യമെന്ന ചോദ്യത്തിന് സംശയമെന്താണെന്ന മറുപടിയാണ് ടി. പത്മനാഭൻ നൽകിയത്. അറിയപ്പെടാത്ത നിർമ്മാതാവാണ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചത്. മോശവും സങ്കടകരവുമാണ് അവസ്ഥ. റിപ്പോർട്ട് കിട്ടിയപ്പോൾ തുറക്കാതെ പൂട്ടി ഭദ്രമായി വെച്ചെന്നും ആരും കണ്ടിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതാര് വിശ്വസിക്കും?’ -അദ്ദേഹം ചോദിച്ചു.

‘പൂട്ടിവെച്ച ഭാഗമടക്കം സർക്കാർ പുറത്തുവിടണം. സിനിമാരംഗത്തെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് പങ്കുണ്ടെന്നാണ് പറയുന്നത്. ആ മന്ത്രി ആരാണെന്ന് വ്യക്തമാണ്. സ്ഥാനമേറ്റെടുക്കാൻ സാംസ്കാരികവകുപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിന് വഴങ്ങാതിരുന്ന സർക്കാരിനെ അഭിനന്ദിക്കുന്നു. സിനിമാരംഗത്ത് സ്വതന്ത്രവും നീതിപൂർവവുമായി ജോലിചെയ്യാൻ അവസരമൊരുക്കണം. സിനിമയെ വ്യവസായമായി നിലനിർത്തുന്ന എല്ലാ നടപടികളുമെടുക്കണം. ക്ലീൻ ആയ സിനിമാരംഗമുണ്ടാകണം’- പത്മനാഭൻ പ്രത്യാശ പങ്കുവെച്ചു.

Share post:

Popular

More like this
Related

‘ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചപ്പോ‍ഴേക്കും സർവ്വമത വിഷജീവികളും തിമിർത്താടുകയാണ് ‘ : ബെന്യാമിന്‍

തിരുവനന്തപുരം: കേരളത്തില്‍ വലതുപക്ഷം ഒരു ഉപ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴേക്കും മത മൗലികവാദികള്‍ക്ക്...

‘ഡോ. ഹാരിസ് സത്യസന്ധനും കഠിനാദ്ധ്വാനിയും,പ്രശ്നം സിസ്റ്റത്തിൻ്റേത്, തിരുത്തൽ വരുത്തും’ ; സമഗ്രാന്വേഷണത്തിന് നിർദ്ദേശിച്ചതായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഒഡീഷ : ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...