ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടമാണെന്നും ഇതു നേരിടാൻ സാമ്പത്തിക സഹായം ആവശ്യമാണെന്നും എയർഇന്ത്യ. ഒരു വർഷത്തേക്ക് വ്യോമപാത അടച്ചിട്ടാൽ ഏതാണ്ട് 5,068 കോടി രൂപ (600 മില്യൻ ഡോളർ) രൂപയുടെ നഷ്ടം എയർ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തലെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയെടുത്ത നയതന്ത്ര നടപടികൾക്കു മറുപടിയായാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ച് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പാക്ക് വ്യോമപാത അടച്ചതിനെ തുടർന്നുള്ള പ്രതിസന്ധികൾ വിവരിച്ച് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ വ്യോമഗതാഗത മന്ത്രാലയത്തെ സമീപിച്ചിരുന്നു. സാഹചര്യം വിലയിരുത്തുകയാണെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നുമാണ് മന്ത്രാലയം അറിയിച്ചതെന്നാണ് വിവരം.
ഇതുസംബന്ധിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ മന്ത്രാലയം വിവിധ എയർലൈൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 24 മുതലാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. വ്യോമപാത നിഷേധിച്ച പാക്കിസ്ഥാൻ നടപടിക്ക് പരിഹാരം കാണാൻ മറ്റ് പാതകളിലൂടെ വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചത്. ഇതിന്റെ സാദ്ധ്യതകളും മന്ത്രാലയം പരിശോധിക്കുന്നു.